കേരളം

നോണ്‍-ക്രീമിലെയര്‍: സ്വകാര്യ മേഖലയിലെ ശമ്പളവും കണക്കാക്കണമെന്ന് ഹൈക്കോടതി

സംവരണ ആനുകൂല്യങ്ങള്‍ക്കായുള്ള നോണ്‍-ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് യോഗ്യത നിര്‍ണയിക്കുമ്പോള്‍ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പള വരുമാനവും കണക്കിലെടുക്കണമെന്ന് ഹൈക്കോടതി. പ്രൊഫഷണല്‍ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി നോണ്‍-ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നല്‍കിയ രണ്ട് ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ നിര്‍ണായക ഉത്തരവ്. ഹര്‍ജിക്കാരുടെ മാതാപിതാക്കള്‍ സ്വകാര്യ മേഖലയില്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരാണെന്ന് കോടതി നിരീക്ഷിച്ചു.

ശമ്പള വരുമാനവും കാര്‍ഷിക വരുമാനവും ഒന്നിച്ചുകൂട്ടരുതെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ അര്‍ഥം ശമ്പള വരുമാനം പൂര്‍ണമായും ഒഴിവാക്കണമെന്നല്ല. ഇരു വരുമാനങ്ങളും വെവ്വേറെ വിഭാഗങ്ങളായി കണക്കാക്കണമെന്ന് മാത്രമാണ് ഇതിനര്‍ഥം. ഉയര്‍ന്ന ശമ്പളം വാങ്ങുന്ന സ്വകാര്യ മേഖലയിലെ ജീവനക്കാരെ ക്രീമിലെയര്‍ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നത് സംവരണ തത്വത്തിന്റെ അടിസ്ഥാന ലക്ഷ്യത്തെത്തന്നെ ഇല്ലാതാക്കും. പൊതുമേഖലാ സ്ഥാപനങ്ങളിലെ തസ്തികകള്‍ക്ക് തുല്യമായ തസ്തികകള്‍ സ്വകാര്യ മേഖലയിലുമുണ്ടെങ്കില്‍ അവയും സമാനമായി പരിഗണിക്കപ്പെടണമെന്ന് കോടതി നിരീക്ഷിച്ചു.

പ്രസിദ്ധമായ ഇന്ദിരാ സാഹ്നി കേസിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, സ്വകാര്യ മേഖലയിലെ തസ്തികകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ പ്രത്യേക വിജ്ഞാപനം ഇറക്കിയിട്ടില്ല എന്നതുകൊണ്ട് മാത്രം ഉയര്‍ന്ന വരുമാനക്കാരായ ജീവനക്കാരുടെ മക്കള്‍ക്ക് നോണ്‍-ക്രീമിലെയര്‍ പദവി നല്‍കാനാകില്ലെന്ന് വ്യക്തമാക്കി. മറ്റ് മേഖലകളില്‍ നിന്ന് വരുമാനമില്ല എന്ന ഒറ്റക്കാരണത്താല്‍ ഉയര്‍ന്ന ശമ്പളമുള്ള സ്വകാര്യ ജീവനക്കാരുടെ മക്കള്‍ക്ക് നോണ്‍-ക്രീമിലെയര്‍ ആനുകൂല്യം നല്‍കുന്നത് നീതിയുക്തമല്ല. 

പിന്നാക്ക വിഭാഗങ്ങളിലെ അര്‍ഹരായവര്‍ക്ക് സംവരണ ആനുകൂല്യം ഉറപ്പാക്കാനാണ് ക്രീമിലെയര്‍ പരിധി നിശ്ചയിച്ചത്. ഉയര്‍ന്ന വരുമാനമുള്ളവരെ ഇതില്‍ ഉള്‍പ്പെടുത്തുന്നത് ഭരണഘടനാപരമായ തുല്യനീതിക്ക് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.