വൃദ്ധസദനങ്ങള്‍ എന്ന പേര് ഇനിയില്ല; ‘സ്‌നേഹാലയം’ എന്നു മാറ്റി സര്‍ക്കാര്‍ ഉത്തരവ്
സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് ‘സ്‌നേഹാലയം’ എന്ന് മാറ്റി സര്‍ക്കാര്‍. ഇതുസംബന്ധിച്ച ഉത്തരവ് സാമൂഹ്യനീതി വകുപ്പ് പുറത്തിറക്കി. ഇനി വൃദ്ധസദനങ്ങള്‍ എന്ന പേര് ഉണ്ടാകില്ല. മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം കണക്കിലെടുത്താണ് നടപടി.
ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ എല്ലാ രേഖകളിലും പുതിയ പേര് രേഖപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. കൂടാതെ, ‘വൃദ്ധസദനം’ എന്ന പേര് പൊതുപ്രയോഗത്തില്‍ നിന്നും ഒഴിവാക്കുന്നതിനായി ആവശ്യമായ ബോധവല്‍ക്കരണം നല്‍കാനും കമ്മീഷന്‍ ഉത്തരവിട്ടു.
നെയിം ബോര്‍ഡുകള്‍, ഔദ്യോഗിക വെബ്സൈറ്റുകള്‍, പ്രസിദ്ധീകരണങ്ങള്‍, പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന മറ്റ് രേഖകള്‍ എന്നിവയിലെല്ലാം പേരുമാറ്റം ഉറപ്പാക്കാന്‍ അടിയന്തര ഭരണപരമായ നടപടികള്‍ സ്വീകരിക്കാന്‍ സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വൃദ്ധർ എന്ന പേര് മുതിർന്ന പൗരന്മാരിൽ അപകർഷതാ ബോധം ഉണ്ടാക്കുന്ന സാഹചര്യത്തിൽ വർധിക്കുന്ന വയോജന ജനസംഖ്യ പരിഗണിച്ച് വൃദ്ധസദനം എന്ന പേര് മാറ്റി മുതിർന്ന പൗരന്മാരുടെ ഭവനം എന്ന് പുനർനാമകരണം ചെയ്യണമെന്ന പരാതിയിലാണ് ഉത്തരവ്. 247/2024/SJD എന്ന സർക്കാർ ഉത്തരവ് പ്രകാരം 2024 ഡിസംബർ രണ്ടിന് വൃദ്ധസദനത്തിന്റെ പേര് സ്‌നേഹാലയം എന്ന് മാറ്റിയതായി ഡയറക്ടർ കമ്മീഷനെ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോഴും വ്യദ്ധസദനം എന്നാണ് ഉപയോഗിക്കുന്നത് പ്രൊഫ. വർഗീസ് മാത്യു പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

