അഞ്ചു വർഷത്തിനിടെ മൂന്നാമത്തെ പ്രസിഡന്റ്; യു ഡി എഫിന് തിരിച്ചടിയാവുമോ?!
നരിക്കുനി | ഗ്രാമപഞ്ചായത്തിലെ ഇടക്കിടെയുള്ള പ്രസിഡന്റ് മാറ്റം മുന്നണിക്ക് ദോഷം ചെയ്യുമെന്ന് പൊതുവെ വിലയിരുത്തൽ. 2020ൽ എൽ ഡി എഫിന്റെ കൈയിൽ നിന്നും പിടിച്ചെടുത്ത പഞ്ചായത്ത് ഭരണത്തിൽ അഞ്ചു വർഷത്തിനിടെ മൂന്നാമത്തെ പ്രസിഡന്റാണ് അധികാരമേൽക്കാനൊരുങ്ങുന്നത്. മുന്നണി ധാരണ പ്രകാരം ആദ്യ പകുതിയിൽ മുസ്‌ലിം ലീഗ് പ്രതിനിധിയും പിന്നീട് കോൺഗ്രസ് പ്രതിനിധിയും പ്രസിഡന്റാവുമെന്നായിരുന്നു തീരുമാനം. ഇതുപ്രകാരം ലീഗ് മെമ്പറായ സി കെ സലിം ആദ്യത്തെ രണ്ടര വർഷം പ്രസിഡന്റായി. തുടർന്ന് കോൺഗ്രസിലെ ജൗഹർ പൂമംഗലമായിരുന്നു ഭരണം നിയന്ത്രിച്ചിരുന്നത്.
ജൗഹർ പൂമംഗലം ഇന്നലെ രാജി വെച്ചതോടെ ഇനിയുള്ള ഏതാനും മാസങ്ങൾ മാത്രം കോൺഗ്രസിലെ തന്നെ ടി കെ സുനിൽ കുമാർ പ്രസിഡന്റായി എത്തും. ഒന്നേകാൽ വർഷം കഴിയുമ്പോൾ പ്രസിഡന്റ് മാറ്റത്തിന് പാർട്ടിക്കുള്ളിൽ ധാരണയുണ്ടായതായി അറിയുന്നു. എന്നാൽ ആ സമയത്ത് പ്രസിഡന്റ്മാറേണ്ടതില്ലെന്ന അഭിപ്രായം ഒരു ഭാഗത്ത് നിന്ന് ഉയർന്നതോടെ ആശയക്കുഴപ്പത്തിലാവുകയായിരുന്നു. ചർച്ചകൾ നീണ്ടതാണ് പ്രസിഡന്റ് മാറ്റം വൈകാൻ കാരണം.
കോൺഗ്രസിലെയും യു ഡി എഫിലെയും ഒരു വിഭാഗം ഇപ്പോഴത്തെ സംഭവ വികാസങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുമോയെന്ന ആശങ്ക പങ്കുവെക്കുന്നുണ്ട്. ഇതുകൂടാതെ നിഷ്പക്ഷമായി ചിന്തിക്കുന്നവർക്കിടയിലും ഇക്കാര്യത്തിൽ അവമതിപ്പുണ്ട്.
എൽ ഡി എഫ് ഈ വിഷയം വരും ദിവസങ്ങളിൽ രാഷ്ട്രീയ ആയുധമാക്കും. ഭരണം തിരിച്ചുപിടിക്കാൻ ഇത് സഹായകരമാവുമെന്നാണ് വിലയിരുത്തൽ. പഞ്ചായത്ത് ഭരണത്തിനെതിരെ ഈ മാസം 25ന് എൽ ഡി എഫ് പഞ്ചായത്ത് കമ്മിറ്റി നരിക്കുനിയിൽ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയോടനുബന്ധിച്ചുള്ള ചർച്ചകൾക്ക് പുതിയ സംഭവവികാസങ്ങൾ വിഷയമാവുമെന്ന കാര്യം തീർച്ചയാണ്.