ജില്ലാ വാർത്തകൾ

ജില്ലയില്‍ എച്ച്.പി.വി. വാക്‌സിനേഷന്‍ പുരോഗമിക്കുന്നു; ഇതുവരെ 6787 കുട്ടികള്‍ വാക്‌സിന്‍ എടുത്തു

കോഴിക്കോട്‌ | ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധിക്കുന്നതിനുള്ള എച്ച്.പി.വി. വാക്‌സിനേഷന്‍ ജില്ലയില്‍ പുരോഗമിക്കുന്നു. 14 വയസ് പ്രായമുള്ള 6787 പെണ്‍കുട്ടികളാണ് ജില്ലയില്‍ ഇതുവരെ വാക്‌സിന്‍ എടുത്തത്. ക്യാമ്പയിന്‍ കാലമായ മെയ് 31 വരെയാണ് വാക്‌സിന്‍ നല്‍കുക എന്നതിനാല്‍ എത്രയും വേഗം അര്‍ഹരായ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം അറിയിച്ചു.

ഗര്‍ഭാശയത്തിന്റെ താഴ്ഭാഗത്തെ ബാധിക്കുന്ന (സെര്‍വിക്‌സ്) കാന്‍സറാണ് ഗര്‍ഭാശയഗള കാന്‍സര്‍. 99.7% ഗര്‍ഭാശയഗള കാന്‍സറുകളും ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച്.പി.വി) മൂലമാണ് ഉണ്ടാകുന്നത്. ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധിക്കുന്നതിന് നിലവില്‍ രാജ്യത്തുള്ള വാക്‌സിനാണ് എച്ച്.പി.വി വാക്‌സിന്‍. പ്രധാനമായും 12 രോഗങ്ങള്‍ക്കെതിരെ രാജ്യത്ത് എല്ലായിടത്തും കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നുണ്ട്. ഗര്‍ഭാശയഗള കാന്‍സറിനെതിരായ വാക്സിന്‍ കൂടി ദേശീയ പ്രതിരോധകുത്തിവെയ്പ്പ് പട്ടികയിലുള്‍പ്പെടുത്തുന്നതിന്റെ മുന്നോടിയായാണ് 14 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. ലോകത്താകമാനം 160 ഓളം രാജ്യങ്ങളില്‍ എച്ച്.പി.വി വാക്‌സിന്‍ നല്‍കുന്നുണ്ട്. രാജ്യത്തെ സ്വകാര്യ മേഖലയില്‍ വര്‍ഷങ്ങളായി നല്‍കി വരുന്നതാണ് വിപണിയില്‍ 4000 രൂപ വിലവരുന്ന വാക്‌സിന്‍. കുട്ടികളെ കാന്‍സറില്‍ നിന്ന് സുരക്ഷിതരാക്കാന്‍ ഈ വാക്‌സിന്‍ നല്‍കാന്‍ എല്ലാ രക്ഷിതാക്കളും ശ്രദ്ധിക്കണമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ശിശുരോഗ വിഭാഗം മേധാവി ഡോ. മോഹന്‍ദാസ് നായര്‍ അറിയിച്ചു.

ഇന്ത്യയില്‍ സ്ത്രീകളെ ബാധിക്കുന്ന ക്യാന്‍സറുകളില്‍ രണ്ടാം സ്ഥാനത്താണ് ഗര്‍ഭാശയള ക്യാന്‍സര്‍. 200-ലധികം എച്ച്.പി.വി വൈറസുകളില്‍ 17 വകഭേദങ്ങളാണ് കൂടുതല്‍ അപകടകാരികള്‍. രാജ്യത്ത് 83 ശതമാനം ഗര്‍ഭാശയഗള കാന്‍സര്‍ കേസുകള്‍ക്കും എച്ച്.പി.വി 16, 18 എന്നീ വകഭദങ്ങള്‍ കാരണമാകുന്നു. ഒരു ലക്ഷം സ്ത്രീകളില്‍ 11.6 പേര്‍ക്ക് പ്രതിവര്‍ഷം രോഗബാധ ഉണ്ടാകുന്നതായും ഇതില്‍ 5.1 പേര്‍ മരണമടയുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.